2023 നവംബർ 25, ശനിയാഴ്‌ച

ഏട്ടൻ


ഏട്ടൻ.


ഇന്നെന്താണ് ഇവിടെ ഇത്ര ബഹളം

ഇന്ന് ആരും പുറത്ത് പോയിട്ടില്ല. എന്തൊക്കെയോ നല്ല പലഹാരങ്ങൾ ഉണ്ടാക്കുന്ന നല്ല രുചിയുള്ള, കൊതിപ്പിക്കുന്ന മണം വരുന്നുണ്ട്. എല്ലാവരും സന്തോഷത്തിലാണ്.

മുൻവശത്തെ വീട്ടിലെ അമ്മച്ചി, ചേച്ചിയോട് ചോദിക്കുന്നത് കേട്ടു..

"ഏട്ടൻ എത്ര മണിക്കാണ് എത്തുക മോളെ?"

അപ്പൊ അതാണ് കാര്യം. ഏട്ടൻ വരുന്നുണ്ട്.! ഏട്ടന് പട്ടാളത്തിൽ ആണ് ജോലി. ഞാൻ ഇത് വരെ ഏട്ടനെ കണ്ടിട്ടില്ല, ഞാൻ വരുമ്പോൾ ഏട്ടൻ പട്ടാളത്തിലാണല്ലോ. പട്ടാളക്കാരെ ഞാൻ കണ്ടിട്ടുണ്ട്.

അമ്മ കൂടെ ഉണ്ടായിരുന്നപ്പോൾ.

അന്ന്, അവിടെ എന്തൊക്കെയോ കുഴപ്പങ്ങൾ നടക്കുന്നുണ്ടായിരുന്നു.

ആളുകൾ ബഹളം വച്ച് കൊണ്ട് കൂട്ടമായി ഓടി വരികയും, മുൻപിൽ കാണുന്നതൊക്കെ തല്ലി തകർത്തു കളയുകയും, തീ വയ്ക്കുകയും ഒക്കെ ചെയ്തു കൊണ്ടിരുന്നു. വർഗീസ് മാപ്പിളയുടെ കടയും അവർ കത്തിച്ചു കളഞ്ഞു. പിന്നെ രണ്ടു മൂന്ന് ദിവസം ആരും പുറത്തിറങ്ങിയില്ല. എനിക്ക് ഭക്ഷണം പോലും കിട്ടിയില്ല. "ബന്ദ്" എന്നാണ് അമ്മ പറഞ്ഞത്. അമ്മ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് ആ പഴയ കെട്ടിടത്തിന്റെ പുറകിൽ ഒളിച്ചിരുന്നു.

"ഏക്-ദോ, ഏക് -ദോ" എന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞാൻ പുറത്തേക്ക് എത്തി നോക്കിയത്. കുറെ ആളുകൾ, ഒരേ നിറത്തിലുള്ള ഉടുപ്പൊക്കെ ഉടുത്ത്, കൈയിൽ നീളത്തിൽ ഉള്ള ഒരു വടിയുമായി, ഒരേ താളത്തിൽ നടന്നു പോകുന്നു.

അത് "പട്ടാളക്കാർ" ആണെന്ന് അമ്മ പറഞ്ഞു തന്നു. കൈയിൽ തോക്ക് ആണ്. പുറത്ത് ബഹളം വയ്ക്കുന്നവരെ കണ്ടാൽ അവർ വെടി വയ്ക്കും.

ഏട്ടൻ പട്ടാളക്കാരൻ ആണ്. തോക്ക് ഉണ്ടാകുമോ? ഏട്ടന് എന്നെ മനസ്സിലാകുമോ ആവോ. ഇനി മനസിലായില്ല എങ്കിൽ വെടി വച്ചാലോ! എന്തായാലും നല്ല കുട്ടിയായി ഇരിക്കാം. 


2023 ജൂൺ 30, വെള്ളിയാഴ്‌ച

ഇറച്ചി : (പാഠം 3)


ഇറച്ചി

 

എന്തോ നല്ല മണം വരുന്നുണ്ടല്ലോ ? 

ഉറക്കം ഉണർന്നത് നല്ല മണം മൂക്കിൽ അടിച്ചിട്ടാണ് . മുൻപിലെ വീട്ടിലെ അപ്പച്ചൻ വരുന്നുണ്ട് .

കൈയിൽ ഒരു  പാത്രത്തിൽ ചോറും പിന്നെ നല്ല മണം ഉള്ള കറിയും. ഇറച്ചിക്കറി ആണ്. 

അമ്മ ഇറച്ചിക്കടയിൽ നിന്ന് കടിച്ചെടുത്തോണ്ട് വരുന്ന എല്ലിൻ കഷ്ണം അല്ല, വർഗീസ് മാപ്പിളയുടെ കടയുടെ പിന്നിൽ എച്ചിൽ കൂനയിൽ നിന്ന് കിട്ടുന്ന ചോറിലെ ഇറച്ചിയുടെ മണം ! 

നല്ല രുചിയുണ്ട് . ഇവിടെ വന്നതിനു ശേഷം ഇറച്ചിയും മീനും ഒക്കെ കിട്ടുന്നത് അപ്പച്ചൻ്റെ വീട്ടിൽ നിന്നാണ്. എൻ്റെ വീട്ടിൽ  ഉള്ളവർ ഇതൊന്നും ഉണ്ടാക്കാറില്ല .

ഞാൻ ഇവിടെ എങ്ങിനെ എത്തി എന്ന് പറഞ്ഞില്ല അല്ലേ ?

അമ്മയും കൂട്ടുകാരും വണ്ടിയിൽ കയറി പോയതിനു ശേഷം കുറെ നേരമായിട്ടും തിരിച്ചു വരുന്നത് കാണാഞ്ഞപ്പോൾ ഞാൻ ശബ്ദമുണ്ടാക്കാതെ കരഞ്ഞ്  കരഞ്ഞ് ഉറങ്ങി പോയി. വലിയ വിശപ്പോടെ ആണ് എഴുന്നേറ്റത്. അമ്മ തിരിച്ചു വന്നിട്ടില്ല. വർഗീസ് മാപ്പിളയുടെ കടയുടെ പിന്നിലേക്ക് മെല്ലെ നടന്നു ചെന്നു. അവിടെ എച്ചിൽ കൂനയിൽ എന്തെങ്കിലും കിട്ടാതിരിക്കില്ല. ആർത്തിയോടെ ഓടി ചെന്ന എന്നെ അമ്മയുടെ കൂട്ടുകാരിൽ ചിലർ കണ്ടു.  അവർ എൻ്റെ നേരെ കുരച്ചു കൊണ്ട് കടിക്കാൻ വരുന്നല്ലോ..! 

അവർക്കെന്നെ അറിയില്ലേ? ഞാൻ അവരുടെ കൂട്ടുകാരിയുടെ മോനാണെന്ന് അവർക്ക് അറിയില്ലേ ?

ആരോ അവരെ കല്ലെറിഞ്ഞോടിക്കുന്നുണ്ടല്ലോ .. ഒരു കുട്ടിയും അവന്ൻ്റെ അച്ഛനുമാണ് .

"പാവം, നല്ല ഭംഗിയുള്ള പട്ടിക്കുട്ടി" അച്‌ഛാ നമുക്കിവനെ വീട്ടിൽ കൊണ്ട് പോയാലോ ?

അങ്ങിനെ അവൻ്റെ കൂടെ അന്ന് വന്നതാണിവിടെ , ഈ വീട്ടിൽ . എല്ലാവര്ക്കും എന്നെ ഭയങ്കര ഇഷ്ടമാണ് . ഇപ്പോൾ എത്ര നാൾ ആയി എന്നൊന്നും ഓർമയില്ല . 

ചോറ് , ചപ്പാത്തി, പാൽ , മുട്ട എല്ലാം വയറു നിറയെ തരും .ആദ്യമൊക്കെ ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോ , പാൽ ഒരു കുപ്പിയിലാക്കി  ആയിരുന്നു തരുന്നത്. ഞാൻ ഇപ്പോൾകുറെ വലുതായി.

പ്ലേറ്റിൽ നിന്ന് പാൽ കുടിക്കാൻ പഠിച്ചു. എനിക്കിവിടെ സ്വന്തമായൊരു പ്ലേറ്റ് ഒക്കെയുണ്ട് . കിടക്കാൻ നല്ല പതുപതുത്ത ഒരു മെത്തയും. എനിക്ക് കഴുത്തിൽ ഭംഗിയുള്ള ഒരു ബെൽറ്റ് ഒക്കെ കെട്ടി തന്നിട്ടുണ്ട്. 

അമ്മ കൂടെ ഉള്ള സമയത്ത് അവിടെ ഒരു ഗേറ്റിന് പിന്നിൽ ഞങ്ങളുടെ കൂട്ടത്തിൽ പെട്ട ഒരു ഭയങ്കരൻ ഉണ്ടായിരുന്നു. അമ്മ പറഞ്ഞത് അവൻ അവിടത്തെ കാവൽക്കാരൻ ആണെന്നാ. നമ്മുടെ കൂട്ടത്തിൽ ആണെങ്കിലും അവനു  സ്നേഹം നമ്മളോടല്ല പോലും. എല്ലാർക്കും അവനെ പേടിയായിരുന്നു.

അവന് കഴുത്തിൽ ഒരു ബെൽറ്റ് ഉണ്ടായിരുന്നു. 

എൻ്റെ കഴുത്തിലും ഇപ്പോൾ ബെൽറ്റ് ഉണ്ടല്ലോ.. ഇപ്പോൾ എല്ലാര്ക്കും എന്നെയും കുറച്ച് പേടിയാ .എന്ന് വച്ച് ഈ വീട്ടിലെയും അപ്പച്ചൻ്റെ വീട്ടിലെയും ആർക്കും എന്നെ പേടിയില്ല കേട്ടോ ! തന്നെയുമല്ല , എന്നെ ഒരു പാട് ഇഷ്ടവുമാണ് .

വിശേഷങ്ങൾ പറഞ്ഞു പറഞ്ഞു വിശപ്പ് മറന്നു പോയി . ഞാൻ ഇറച്ചിക്കറിയും ചോറും കഴിക്കട്ടെ കേട്ടോ, ബാക്കി വിശേഷങ്ങൾ പിന്നെ പറയാം.

അമ്മ കഴിച്ചു കാണുമോ ആവോ ?!

2023 ജൂൺ 29, വ്യാഴാഴ്‌ച

ഉജ്ജ്വല !


ഉജ്ജ്വല  !


ഉയ്യെന്റപ്പാ... ഈ പെണ്ണിതെത്ര ഇലയാ ആടിന് കൊടുത്തത്.? ഇവളെ ഇന്ന് ഞാൻ....!

അമ്മമ്മയുടെ ഉച്ചത്തിലുള്ള ശകാരം കേട്ട് കൊണ്ട് കിണറ്റുകരയിൽ കാൽ കഴുകുന്ന ഞാൻ എത്തി നോക്കി.

അമ്മമ്മ പീടികയിൽ നിന്ന് ജാനുവേടത്തിയോടൊപ്പം വർത്തമാനം പറഞ്ഞു കൊണ്ട് തിരിച്ചു വരുന്ന ശബ്ദം കേട്ട് ദേവകി ഏച്ചിയുടെ പറമ്പിൽ നിന്ന് ഓടി കിതച്ചു വരികയായിരുന്നു ഞാൻ. ദേവകി ഏച്ചിയുടെ പറമ്പിലെ മധുര പുളി എന്തൊരു രുചിയാണെന്നോ തിന്നാൻ. അമ്മമ്മ അറിഞ്ഞാൽ വഴക്ക് പറയും.

പീടികയിൽ പോകുമ്പോൾ  "എണേ, ഉജ്ജ്വലക്ക് പ്ലാവില കൊടുക്കണേ" എന്ന് അമ്മമ്മ പറഞ്ഞിരുന്നു.

അമ്മമ്മ പോയ ഉടൻ ദേവകിയേച്ചിയുടെ പറമ്പിലേക്ക്ഓടുകയായിരുന്നു.

എന്തൊക്കെ തരം പഴങ്ങളാ അവിടെ.... പൂച്ചപഴം,ബിലിമ്പിക്ക, പൊട്ടിപ്പഴം അങ്ങിനെ എന്തൊക്കെയോ....

അതൊക്കെ വയർ ചീത്തയാക്കും എന്ന് പറഞ്ഞ് തിന്നാൻ വിടാറില്ല അമ്മമ്മ.

സമയം പോയത് അറിഞ്ഞില്ല.അമ്മമ്മയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് തിരിച്ചോടിയത്. വരുന്ന വരവിൽ ഒരു കെട്ട് പ്ലാവില എടുത്ത് ഉജ്ജ്വലക്ക് കൊടുത്തു... ഞാൻ മധുരപുളി പെറുക്കാൻ പോയത് അമ്മമ്മയോട് പറയല്ലേ എന്നും പറഞ്ഞു.

അമ്മമ്മ വരുമ്പോൾ കണ്ടത് ഉജ്ജ്വല  അപ്പോഴും പ്ലാവില തിന്ന് കൊണ്ട് നിൽക്കുന്നതാണ്.  ഞാൻ നേരത്തെ കൊടുക്കാത്തത് കൊണ്ടാണ് ഇല  തിന്ന് തീരാത്തത് എന്ന് അറിയാതെ അമ്മമ്മ അവളുടെ മുന്നിൽ നിന്ന് എന്നെ ശകാരിച്ച് കൊണ്ട്  ഇല എടുത്ത് മാറ്റി.

പാവം ഉജ്ജ്വല ..എന്നെ നോക്കുന്നുണ്ട്..

സാരമില്ലാട്ടോ. അമ്മമ്മ നാമം ജപിക്കുമ്പോൾ ഞാൻ എടുത്ത് തരാം.. നിനക്ക് നല്ല പച്ച പ്ലാവില..!

അമ്മമ്മയോട് പറയല്ലേ.. 🤫

2022 നവംബർ 11, വെള്ളിയാഴ്‌ച

ആൾക്കൂട്ടം : (പാഠം 2)


ആൾക്കൂട്ടം

 

അമ്മയുടെ ഒച്ചയാണല്ലോ കേൾക്കുന്നത്..അമ്മ ഉച്ചത്തിൽ കുരച്ച് കൊണ്ടാണ്  വരുന്നത് . എന്തിനാ ഇങ്ങിനെ ഓടുന്നത് ? ആരൊക്കെയോ അമ്മയുടെ പുറകെ ഓടി വരുന്നുണ്ടല്ലോ.. അമ്മയുടെ കൂട്ടുകാരും ഉണ്ടല്ലോ..എവിടേക്കാണ് എല്ലാരും കൂടെ ഓടുന്നത് ?

കല്ലും വടിയും ഒക്കെയായി ഒരു കൂട്ടം മനുഷ്യർ അവരുടെ പുറകെ ഓടുന്നുണ്ട്.

അമ്മയുടെയും കൂട്ടരുടെയും പുറകെ  ഓടുന്ന മനുഷ്യർ എന്തൊക്കെയോ ഒച്ച വയ്ക്കുന്നുണ്ട് . പിടിയെടാ..അടിയെടാ..എറിയെടാ എന്നൊക്കെ ..ഇവർ എന്ത് കളിയാണോ ആവോ കളിക്കുന്നത്.

അമ്മ എന്താ എൻ്റെ അടുത്തേക്ക്  വരാതെ ഓടി പോകുന്നത്? ഞാൻ ഇവിടെ ഉള്ള കാര്യം മറന്നു പോയിക്കാണുമോ ?

എനിക്കും അവരുടെ കൂടെ ഓടാൻ തോന്നുന്നുണ്ട് .പക്ഷെ , ആൾക്കൂട്ടം കണ്ടാൽ അടുത്തേക്ക് പോകരുത് എന്ന് അമ്മ  പറഞ്ഞിട്ടുണ്ട്. മനുഷ്യർ ഒറ്റയ്ക്ക് ആണെങ്കിൽ നമ്മളെ ഒന്നും ചെയ്യില്ല... പക്ഷെ ഒരു കൂട്ടം മനുഷ്യർ.. 

അവർ എന്താ, എപ്പോഴാ ചെയ്യുക എന്ന് പറയാൻ പറ്റില്ല. ആൾക്കൂട്ടത്തിന് എന്തെങ്കിലും ചെയ്യാൻ കാരണം വേണ്ട.. അധിക നേരവും വേണ്ട. അമ്മയ്ക്ക് പക്ഷെ ആൾക്കൂട്ടത്തെ പേടിയില്ല.

അമ്മ പറഞ്ഞ പോലെ എല്ലാവർക്കും ശൗര്യം കൂടുന്നത് കൂട്ടം കൂടുമ്പോൾ ആണ്.

"ആൾക്കൂട്ടം" അമ്മയുടെയും കൂട്ടരുടെയും പുറകെ അവർ കുറേപ്പേരുണ്ടല്ലോ.കൈയിൽ കല്ലും വടിയും ഒക്കെ ഉണ്ട്. ചിലർ അവിടെയും  ഇവിടെയും ഒക്കെ പരതുന്നുണ്ട് . ഇവർ എന്താണ് പറയുന്നത്ഒന്നും മനസ്സിൽ ആകുന്നില്ല.. "പേപ്പട്ടി" എന്ന് പറയുന്നുണ്ടോ ?

ഇവർ എന്താ ഈ ചെയ്യുന്നത്? അവർ കളിക്കുകയല്ല എന്ന്  തോന്നുന്നു. ആൾക്കൂട്ടം അവരെ ഓടിക്കുന്നതാണ്. അവർ അമ്മയെയും കൂട്ടരെയും കല്ലെറിഞ്ഞൊടിക്കുകയാണോ.? അമ്മ എന്റെ അടുത്തേക്ക് വരാതെ നേരെ ഓടുകയാണ് . ആൾക്കൂട്ടം പോയി കഴിയുമ്പോൾ അമ്മ തിരിച്ചു വരും.

മനുഷ്യർ എന്നെ കണ്ടാൽ എടുത്ത് കൊണ്ട് പോകും എന്നാ അമ്മയുടെ പേടി. എന്നെ കാണാൻ നല്ല ഭംഗിയാണല്ലോ.. മനുഷ്യർക്ക് ഭംഗിയുള്ള നായക്കുട്ടികളെ ഇഷ്ടമാണ്.

അത് കൊണ്ടാ അമ്മ ഇങ്ങോട്ട് വരാതെ നേരെ ഓടുന്നത്..ആൾക്കൂട്ടം എന്നെ കാണാതിരിക്കാൻ..എടുത്ത് കൊണ്ട് പോകാതിരിക്കാൻ.

അമ്മയ്ക്ക് ഞാൻ മാത്രമല്ലേയുള്ളൂ..!

......................................................................................................................................

ദൂരെ നിന്ന് ഒരു വണ്ടി  വരുന്നുണ്ടല്ലോ ! ഞാൻ കണ്ടിട്ടുണ്ടല്ലോ ഈ വണ്ടി..  ഇതിൽ നിന്ന്  കിട്ടിയ  ഇറച്ചി ആണ് അമ്മ എനിക്ക് കൊണ്ട് വന്ന് തന്നത്.

"കോർപറേഷൻ വണ്ടി" എന്നാ അമ്മ  പറഞ്ഞത്. നമുക്കൊക്കെ ഭക്ഷണം കൊണ്ട് തരുന്ന വണ്ടി ആയിരിക്കും ..! ആർക്കറിയാം.

കുറെ നേരമായി ..ശബ്ദം ഒന്നും കേൾക്കുന്നില്ല. അമ്മയെയും കാണുന്നില്ല..!

നേരത്തെ അങ്ങോട്ട് പോയ ഭക്ഷണവണ്ടി തിരിച്ച്  വരുന്നുണ്ടല്ലോ..എനിക്ക് ഭക്ഷണം തരാൻ ആയിരിക്കുമോ ? എനിക്കുള്ള ഭക്ഷണം അമ്മ കൊണ്ട് വന്ന് തരാം എന്നാ പറഞ്ഞിട്ടുള്ളത്. ഞാൻ ഒറ്റയ്ക്ക് ഭക്ഷണം തേടാൻ പോകാറായില്ലത്രേ .. 

അമ്മയല്ലേ ആ വണ്ടിയിൽ നിന്ന് എത്തി നോക്കുന്നത്. കൂട്ടുകാരും ഉണ്ടല്ലോ ? ഇവർ എവിടെയാ പോകുന്നത് ? എനിക്ക് വയർ നിറയെ ഭക്ഷണം കൊണ്ട് വന്ന്  തരാൻ ആയിരിക്കും..! അമ്മയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടോ ?

ഇല്ല...എനിക്ക് തോന്നിയതായിരിക്കും.. അമ്മ ഓടി ക്ഷീണിച്ചത് കൊണ്ടാണ്.

അമ്മ വേഗം തന്നെ തിരിച്ചു വരും...ഞാൻ ഇവിടെ ഒറ്റക്കാണെന്ന് അമ്മയ്ക്കറിയാല്ലോ....

 

2022 നവംബർ 10, വ്യാഴാഴ്‌ച

അമ്മ : (പാഠം 1)


അമ്മ

വല്ലാതെ വിശക്കുന്നല്ലോ...

അമ്മ എവിടെ? ഞാൻ ഒന്ന് ഉറങ്ങിയപ്പോഴേക്കും അമ്മ പോയോ?

എന്തെങ്കിലും ഭക്ഷണം തേടി പോയതായിരിക്കും. ഇന്നലെ ആണ് ആദ്യമായി അമ്മ എനിക്ക് തിന്നാൻ ഒരു സാധനം തന്നത്. 'ഇറച്ചി' എന്നാണ് 'അമ്മ പറഞ്ഞത്.

അമ്മിഞ്ഞ മാത്രം കുടിച്ചിരുന്ന എനിക്ക് അത് ഇഷ്ടമായില്ല. മനുഷ്യർ തിന്നുന്ന സാധനം ആണെന്നാ അമ്മ പറഞ്ഞത്. വല്ലാതെ എരിവും പിന്നെ എന്തൊക്കെയോ രുചികളും!

എനിക്കിഷ്ടമായില്ല.അമ്മിഞ്ഞക്ക് എന്ത് മധുരം ആണെന്നോ.! പക്ഷെ അമ്മ പറഞ്ഞത് എന്നും അമ്മിഞ്ഞ മാത്രം കുടിച്ചാൽ പോരാ ഇത് പോലെയുള്ള ഭക്ഷണങ്ങളും കഴിക്കണം എന്നാ...!

എന്നാലേ ശൗര്യം വരൂ അത്രേ !

കഴിഞ്ഞ ദിവസം ഒരു മനുഷ്യക്കുട്ടി എന്നെ കണ്ട് അടുത്ത് വന്നപ്പോൾ അമ്മ ശൗര്യത്തോടെ കുരച്ച് കുട്ടിയെ ഓടിക്കുന്നത് കണ്ടു. കുട്ടി വല്ലാതെ പേടിച്ച് പോയി...!

കുട്ടി ഇറച്ചി കഴിക്കുന്നുണ്ടാവില്ല. അതാ അമ്മയുടെ ശൗര്യം കണ്ട് പേടിച്ചോടിയത്. പാവം കരഞ്ഞു കൊണ്ട് ഓടുമ്പോൾ താഴെ വീണു. കാലൊക്കെ പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു.

അമ്മ നല്ല സ്നേഹം ഉള്ള അമ്മ ആണെന്ന് കുട്ടിക്ക് അറിയില്ലല്ലോ .. എന്നോടുള്ള സ്നേഹം കൊണ്ടാണ് അമ്മ കുട്ടിയെ പേടിപ്പിച്ചത്.

കുട്ടിയുടെ അച്ഛനും അമ്മയും പിന്നെയും ആരൊക്കെയോ അവിടെ കൂടി നിന്ന് വർത്തമാനം പറയുന്നുണ്ടായിരുന്നു. പോലീസ് ,പത്രക്കാര് എന്നൊക്കെ അമ്മ പറയുന്നുണ്ടായിരുന്നു. 'പേപ്പട്ടി' എന്നൊക്കെ പറയുന്നത് കേട്ടു.

 എൻ്റെ പേര് 'പട്ടിക്കുട്ടി' എന്നാണെന്നാ അമ്മ പറഞ്ഞത്. 'പേപ്പട്ടി' എന്താണാവോ? 'അമ്മ വരുമ്പോൾ ചോദിക്കണം.

അമ്മ എവിടെ ? ഞാൻ ഇവിടെ ഒറ്റക്കാണെന്ന് അറിയില്ലേ? നന്നായി വിശക്കുന്നുണ്ട്  !  ഇവിടെ നിന്ന് എവിടെയും പോകരുത് എന്ന് അമ്മ പറഞ്ഞിട്ടുണ്ട് . അല്ലെങ്കിൽ "അമ്മ എവിടെ" എന്ന് പോയി നോക്കാമായിരുന്നു.

അമ്മ പറയുന്നത് അനുസരിക്കണം എന്നാ പറഞ്ഞിട്ടുള്ളത് .

കരച്ചിലും വരുന്നുണ്ട്. അമ്മ ഇല്ലാത്തപ്പോൾ ഒച്ച ഉണ്ടാക്കരുത്,  അത് കേട്ട് ആരേലും വന്നാൽ കുഴപ്പം ആകും എന്നാ പറഞ്ഞിട്ടുള്ളത് .അമ്മ വരുന്നത് വരെ ഒന്നൂടെ ഉറങ്ങാം.

2021 സെപ്റ്റംബർ 9, വ്യാഴാഴ്‌ച

കോഡ് ഭാഷ

 കോഡ് ഭാഷ

വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിലൂടെ കണ്ടു മുട്ടിയ ബാല്യകാല അയൽക്കാർ..

അയാൾ : ഒരു കാര്യം ചോദിച്ചോട്ടെ ?

അവൾ : ചോദിച്ചോളൂ ..

അയാൾ : എന്തേ എന്നെ ഇപ്പോൾ ഓർക്കാൻ !?

അവൾ : പഴയ അയൽക്കാരെ ഓർത്തപ്പോൾ വെറുതെ ഓർത്തെന്നെയുള്ളു ..!

അയാൾ : ഇപ്പൊ എനിക്കൊരു സംശയം 🤔അവൾ : എന്താ ?

അയാൾ : പണ്ട് എനിക്ക് കോഡ് ഭാഷയിൽ ഒരു കത്ത് കിട്ടിയിരുന്നു .. അത് നീയെങ്ങാൻ അയച്ചതായിരുന്നോ ?

അവൾ : ഞാനോ ? നിനക്കോ?!

ആട്ടെ.. എന്തായിരുന്നു കത്തിൽ ?

അയാൾ : വായിക്കാൻ പറ്റിയില്ല.. 🥲

എനിക്ക് മറുകോഡ് അറിയില്ലായിരുന്നു ...😎

2020 നവംബർ 30, തിങ്കളാഴ്‌ച

ഒരു സിനിമാക്കഥ

 Police Story- ഒരു  സിനിമാക്കഥ 


 ഇതൊരു സംഭവകഥ  ആണ് . 1989 -90 കാലഘട്ടത്തിൽ നടന്ന ഒരു കഥ.

സംഭവം കഥ ആകുമ്പോൾ അത് ട്രാജഡി കോമഡി എന്നൊക്കെ പറയാറുണ്ടല്ലോ? ഈ കഥ ട്രാജഡി  ആയിരുന്നോ അതോ  കോമഡി ആയിരുന്നോ ? എന്തായാലും ഈ സംഭവം ഓർക്കുന്നത്  എനിക്ക് ഭയങ്കര നൊസ്റ്റാൾജിയ സമ്മാനിക്കാറുണ്ട്. 

വിശ്വപ്രസിദ്ധമായ എറണാകുളം സെൻറ് ആൽബെർട്സ്  കോളേജിൽ ഡിഗ്രിക്ക്  പഠിക്കുമ്പോൾ നടന്ന ഒരു സംഭവം ആണ് . കുട്ടുകാരൊത്ത് ഒരു സിനിമയ്ക്ക് പോയ കഥ.

 "പോലീസ് സ്റ്റോറി" .

ഇപ്പൊ മനസ്സിലായോ തലക്കെട്ട് എങ്ങിനെ വന്നെന്ന് ?

പതിവ് പോലെ രാവിലെ എറണാകുളം കച്ചേരിപടി ബസ് സ്റ്റോപ്പിൽ സെൻറ് അന്തോണീസിലെ പെൺകുട്ടികൾ എല്ലാരും ക്ലാസ്സിൽ കയറി എന്ന് ഉറപ്പാക്കിയതിന് ശേഷം സെൻറ് ആൽബെർട്സ് കാന്റീനിൽ ഒത്ത് കൂടി വിൽ ഡുറന്റിൽ ( Will Durant )* നിന്ന് രക്ഷപെട്ട ആശ്വാസത്തിൽ ഓരോ ചായ കുടിച്ച് ഇരിക്കുമ്പോൾ ആണ് ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക്  പോകാനുള്ള ഐഡിയ  ഉദിച്ചത് .

സെ ക്കൻറ് ആൻഡ് തേർഡ് അവർസ് പ്രാക്ടിക്കൽ ! 

പ്രാക്ടിക്കൽ കട്ട് ചെയ്താൽ ഡിസക്ഷൻ ടേബിളിൽ ശവാസനത്തിൽ മലർന്നു കിടക്കുന്ന തവളകൾ** ഇന്ന് പറക്കാൻ കഴിയില്ലല്ലോ എന്നോർത്തു  ആത്മഹത്യ  ചെയ്തു കളഞ്ഞേക്കാം . അതിനാൽ പ്രാക്ടിക്കൽ മുടക്കാൻ ആവില്ല. 

ഉച്ചക്ക് ശേഷം മാറ്റിനിക്ക് പോകാൻ തീരുമാനം ആയി. 

പ്രാക്ടിക്കൽ കഴിഞ്ഞ ഉടനെ എല്ലാവരും - ഞാൻ, ഫാറൂഖ്,പീറ്റർ, ശശി, ഹാരിസ്, സുരേഷ്, കുട്ടൻ ഉണ്ടായിരുന്നോ എന്ന് ഓർമയില്ല.മനോജ്, ഫ്രാൻസിസ്( ബച്ചൻ) കൂടെ നേരെ അശോക് ഭവനിലേക്ക് വെച്ച് പിടിച്ചു .  വെയ്റ്ററോട് കഴിക്കാൻ എന്തൊക്കെ ഉണ്ട് എന്ന് കോറസ് ..!

നിങ്ങൾക്ക് മസാല ദോശയും മൈസൂർ പാക്കും  അല്ലേ വേണ്ടത് ?

വേറെന്താ ഉള്ളത് ?

ഊണ് വേണെങ്കിൽ  മുകളിൽ പോകണം ( മുകളിലത്തെ നില ആണ് പുള്ളി ഉദ്ദേശിച്ചത് )

വേറെ...? 

ദോശ, മസാല ദോശ,നെയ് റോസ്റ്റ് , ഊത്തപ്പം, ഒനിയൻ ഊത്തപ്പം, ടോമാറ്റോ ഊത്തപ്പം, വട, ചപ്പാത്തി കുറുമ , ചപ്പാത്തി സെറ്റ്,  സ്‌പെഷ്യൽ മസാല ദോശ, പിന്നെ ഇഡ്ഡലി സാംബാർ, വട സാമ്പാർ, തൈർ സാദം , സാമ്പാർ സാദം .............!!!??

ഇത്രയും, ഇനിയുമെന്തൊക്കെയോ പറഞ്ഞ് അയാൾ ശ്വാസം വിടുമ്പോൾ  എന്നും പറയുന്ന സ്ഥിരം പല്ലവി .. "മസാലദോശ, മൈസൂർപാക്ക് ..കോഫി ..!" 

ഒരുപാട് തന്തക്ക് വിളി ഞങ്ങൾ കേൾക്കാതെ വിളിച്ചിട്ടുണ്ടാവണം അയാൾ. 

ഷേണായ്‌സ് തിയേറ്ററിൽ "ജാക്കി അച്ചായന്റെ***  പോലീസ് സ്റ്റോറി" റിലീസ് ചെയ്ത ദിവസം , നല്ല തിരക്കായിരുന്നു തീയറ്ററിൽ. പൊരിഞ്ഞ ഇടി. ജില്ലയിലെ കോളേജ് പിള്ളേരെല്ലാം അവിടെ  ഗേറ്റ്‌ തുറക്കാൻ കാത്തു നിൽക്കുന്നു. 

ഉന്ത്, തള്ള് , തള്ളക്ക് വിളി , നിന്നെ പിന്നെ കണ്ടോളാം പോർവിളികൾ ! ആകെ ഒരു യുദ്ധ അന്തരീക്ഷം.!

ഗേറ്റ് തുറന്നതിനു ശേഷം അകത്തു കയറാം എന്ന് വിചാരിച്ചാൽ ചിലപ്പോൾ ടിക്കറ്റ് കിട്ടില്ല. 
അതിനുള്ള ജനം  കാലത്ത്  മുതൽ അവിടെ കാത്ത് നിൽപ്പുണ്ട് . 

രാവിലെ മുതൽ പ്ലാൻ ചെയ്തിട്ട് പടം കാണാതെ മടങ്ങാനോ? എന്താ വഴി? 

ഗേറ്റ് തുറക്കാൻ സെക്യൂരിറ്റി ദൂരെനിന്ന് വരുന്നത് കണ്ടപ്പോൾ തന്നെ ഉന്തും തള്ളും ആയി നിന്നവർ ഓരോരുത്തർ ആയി തീയറ്ററിന്റെ മതിൽ ചാടി അകത്തു കടക്കാൻ തുടങ്ങി .

ഇനി നോക്കി നിന്നാൽ ഇന്ന് പടം കാണൽ ഉണ്ടാവില്ല..! ഒറ്റ ചാട്ടത്തിനു മതിലിനു മുകളിൽ എത്തി. 

ആരും  അതിക്രമിച്ച് കടക്കാതിരിക്കാൻ  ഫിറ്റ് ചെയ്തിരിക്കുന്ന കമ്പി വേലിക്കിടയിലൂടെ താഴേക്ക് തിയേറ്റർ  കോമ്പൗണ്ടിൽ ചാടി വീണ്  'Q' വിലേക്ക് ഓട്ടമത്സരം .. കൂടെ ഹാരിസും ഫാറൂഖും .!

കമ്പി വേലിക്കിടയിലൂടെ താഴേക്ക് ചാടുന്നതിനിടയിൽ ഇടത് കൈ എവിടെയോ ഒന്ന് ഉടക്കിയോ എന്ന ചിന്ത ഓട്ടത്തിനിടയിൽ വന്നു പോയി. കാര്യം ആക്കിയില്ല .

ഒരാൾക്ക് കഷ്ടിച്ച് ശ്വാസം വിട്ട് നിൽക്കാൻ മാത്രം വീതിയുള്ള ക്യൂ വിൽ കൈകൾ മേലോട്ട് ഉയർത്തിപിടിച്ച് ശ്വാസം എടുത്ത് നിൽക്കുമ്പോഴാണ് ഇടത് കൈയിൽ ഒരു നനവ് തോന്നിയത് നോക്കുമ്പോൾ കൈയിൽ നിന്ന് ധരിച്ചിരുന്ന ഷർട്ടിലേക്കും, താഴെ നിലത്തേക്കും ഇറ്റ്‌ വീഴുന്ന രക്തം . ഓട്ടത്തിനിടയിൽ തോന്നിയത് തോന്നൽ ആയിരുന്നില്ല എന്ന് വ്യക്തം ആയത് അപ്പോഴാണ് .   

കൈയിൽ ഉള്ള തൂവാല കൊണ്ട് മുറിവ് അമർത്തി കെട്ടി ക്യൂ വിന് പുറത്തിറങ്ങി സുരേഷിനെയും കൂട്ടി അടുത്തുള്ള ക്ലിനിക്കിലേക്ക് ഓടുമ്പോൾ മുറിവ് വച്ച് കെട്ടി വേഗം മടങ്ങി വരാം എന്നായിരുന്നു പ്ലാൻ. 

എന്ത് പറ്റി  എന്ന ഡോക്ടറുടെ ചോദ്യത്തിന് മതിൽ ചാടിയ  കഥ പറയേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്ന് ഡോക്ടറുടെ  പിന്നീടുള്ള പെർഫോമൻസ് കണ്ടപ്പോൾ തോന്നി..!

ഒരു രോഗിയേയും ഇങ്ങിനെ വഴക്ക് പറയരുത്.പ്രത്യേകിച്ച് താഴെ വീണ് വാൽ മുറിഞ്ഞു ( സോറി, കൈ മുറിഞ്ഞു ) നിൽക്കുമ്പോൾ. 

മുറിവ് പരിശോധിച്ച് സ്റ്റിച്ച് ഇടണം എന്ന് പറഞ്ഞപ്പോൾ ആണ് സംഭവം സീരിയസ് ആണെന്ന് മനസ്സിലായത് . 
5 സ്റ്റിച്ച് ഇടേണ്ടി വന്നു, ഇഞ്ചക്ഷൻ,  മരുന്ന്, ഗുളിക എല്ലാം വേറെ !!

പക്ഷെ സിനിമയ്ക്ക് പോയിട്ട് സിനിമ കാണാതെ മടങ്ങി വരുന്നത് എങ്ങിനെ? തിയേറ്ററിൽ തിരിച്ചെത്തുമ്പോൾ പേരെഴുതി കഴിയുന്നതേ ഉള്ളൂ . ( അന്ന് ശ്വാസകോശവും , ജനഗണമനയും തീയേറ്ററിൽ എത്തിയിട്ടില്ല ) ജാക്കി അച്ചായന്റെ അഭ്യാസപ്രകടനങ്ങൾ മുഴുവൻ കണ്ടതിനു ശേഷം വീട്ടിലേക്ക് ..?

അയൽവക്കത്തെ ചേച്ചി ആ വഴി ബസ്സിൽ പോയപ്പോൾ ഞാൻ തീയേറ്ററിന്റെ മതിലിനു മുകളിൽ നിൽക്കുന്നത് കണ്ട കാഴ്ചാവിവരണം അവിടെ കിട്ടി കഴിഞ്ഞിരുന്നു.

അമ്മയുടെയും അച്ഛന്റെയും പെർഫോമൻസ് എന്തായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ ?? കൈ മുറിഞ്ഞത് എങ്ങിനെയാണെന്ന നല്ല ഒരു കളവ് ആലോചിച്ച് കണ്ട് പിടിച്ചത് വേസ്റ്റ്.!

അമ്മയുടെ വക സ്‌പെഷ്യൽ അവാർഡും കിട്ടി .

അങ്ങിനെ ഇന്നും കയ്യിൽ പഴയ മുറിപ്പാട് കാണുമ്പോൾ ജാക്കി അച്ചായന്റെ "പോലീസ് സ്റ്റോറി"  ഓർമ വരും. 29  വർഷം മുൻപ് കിട്ടിയ അവാർഡും !



വാചകങ്ങളുടെ സാരം  : -

*ഫസ്റ്റ് അവർ ഇംഗ്ലീഷ് സാഹിത്യം (Will Durant ) ആയത് ആ വഴിക്ക് പോകാറേ ഇല്ല. അത്  കൊണ്ട് ക്ലാസ്സ് കട്ട് ചെയ്യേണ്ട ആവശ്യം ഇല്ല.

** സുവോളജി ലാബിലെ തവളകൾ ജനൽ വഴി പുറത്തേക്ക് പറക്കുന്നത് കോളേജിലെ ഒരു സ്ഥിരം സംഭവം ആയിരുന്നു.അത് വേറൊരു കഥയായി പറയാം -  ഹൊറിഫിക്, ട്രാജിക് കോമഡി 

*** അതെ  "ജാക്കി ചാൻ " തന്നെ.


NB : ഇത് ലാടൻ  തന്നെ 2016 ഫെബ്രുവരി മാസം 14 ന് പ്രസിദ്ധിയ്ക്കരിച്ച പോസ്റ്റ് ( 2018 ഡിസംബർ 18 നു )എഡിറ്റ് ചെയ്തതാണ് .